ധര്‍മ്മസ്ഥല ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ; മൊഴി വിശദമായി പരിശോധിക്കും, അന്വേഷണ സംഘം സ്ഥലങ്ങള്‍ സന്ദര്‍ശിക്കും

01:24 PM Jul 27, 2025 | Kavya Ramachandran

ബെംഗളൂരു: ധർമ്മസ്ഥലയിൽ നൂറിലധികം മൃതദേഹം മറവ് ചെയ്തെന്ന വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളിയുടെ മൊഴി പരിശോധിക്കാൻ പ്രത്യേക അന്വേഷണസംഘം. മൊഴിയിൽ കൂടുതൽ വ്യക്തത ആവശ്യമെങ്കിൽ വീണ്ടും മൊഴിയെടുക്കാൻ വിളിച്ചുവരുത്തും. 
രണ്ടുദിവസത്തിനകം സാക്ഷി വെളിപ്പെടുത്തിയ ഇടങ്ങളിൽ സന്ദർശനം നടത്താനാണ് പ്രത്യേക അന്വേഷണസംഘം ലക്ഷ്യമിടുന്നത്. മറ്റ് സ്റ്റേഷനുകളിൽ അടക്കം കൂടുതൽ പരാതികൾ ഉണ്ടെങ്കിൽ അതും അന്വേഷണത്തിന്‍റെ ഭാഗമാക്കും. പുതിയ മിസ്സിങ് കേസുകൾ അടക്കം റിപ്പോർട്ട് ചെയ്താൽ അതും പരിശോധിക്കും. 

നിലവിൽ സാക്ഷിയുടെ മൊഴി പൂർണ്ണമായും അന്വേഷണസംഘം വീഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ട്. മംഗലാപുരം ആസ്ഥാനമാക്കിയാണ് അന്വേഷണസംഘം പ്രവർത്തിക്കുന്നത്. അന്വേഷണ സംഘത്തിൽ നിന്ന് പിന്മാറിയ ഡിസിപി സൗമ്യലതയ്ക്ക് പകരം മറ്റൊരു വനിത ഐപിഎസ് ഉദ്യോഗസ്ഥയെ ഉടൻ നിയമിക്കുമെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര വ്യക്തമാക്കി.