+

റൂസ ഗവ. മോഡൽ ഡിഗ്രി കോളജ് ഈ അക്കാദമിക വർഷം തന്നെ തുടങ്ങിയത് സർക്കാരിന്റെ ഇച്ച്ഛാശക്തിയെന്ന് മന്ത്രി ആർ ബിന്ദു

തൃശ്ശിലേരിയിൽ വരാൻ പോകുന്ന റൂസ ഗവ. മോഡൽ ഡിഗ്രി കോളജ് താൽക്കാലിക അടിസ്ഥാനത്തിൽ മാനന്തവാടി ഗവ. കോളജിൽ ഈ അക്കാദമിക വർഷം തന്നെ തുടങ്ങിയത് സർക്കാരിന്റെ ഇച്ച്ഛാശക്തിയെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.


വയനാട്: തൃശ്ശിലേരിയിൽ വരാൻ പോകുന്ന റൂസ ഗവ. മോഡൽ ഡിഗ്രി കോളജ് താൽക്കാലിക അടിസ്ഥാനത്തിൽ മാനന്തവാടി ഗവ. കോളജിൽ ഈ അക്കാദമിക വർഷം തന്നെ തുടങ്ങിയത് സർക്കാരിന്റെ ഇച്ച്ഛാശക്തിയെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.റൂസ ഗവ. മോഡൽ ഡിഗ്രി കോളജിന്റെ അധ്യയന പ്രവർത്തനങ്ങളുടെയും മാനന്തവാടി ഗവ. കോളജിലെ ഇംഗ്ലീഷ്, കൊമേഴ്സ്, ഡെവലപ്പ്മെന്റ് ഇക്കണോമിക്സ് വകുപ്പുകളിൽ ആരംഭിക്കുന്ന ഗവേഷണ കേന്ദ്രങ്ങളുടെയും ഉദ്ഘാടനം മാനന്തവാടി ഗവ. കോളജിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

മോഡൽ കോളജ് കെട്ടിട നിർമാണ തുകയുടെ 60% റൂസ പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ അനുവദിക്കുമ്പോൾ കോളജിന്റെ ഭാവി വികസനത്തിനും അധ്യാപക-അനധ്യാപക ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ നടത്തിപ്പിന്റെ എല്ലാ ചെലവും വഹിക്കുന്നത് സംസ്ഥാന സർക്കാരാണെന്ന് മന്ത്രി വ്യക്തമാക്കി. 2019 ൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ കോളജ് കെട്ടിടത്തിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി ഓൺലൈൻ വഴി നിർവഹിച്ചെങ്കിലും ഭൂമി സംബന്ധിച്ച് കേസ് വന്നതിനാൽ കെട്ടിടം പണി തുടങ്ങാനായില്ല. തുടർന്ന് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ തൃശ്ശിലേരിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് വിട്ടുതന്ന 5 ഏക്കർ ഭൂമിയിലാണ് കോളജ് സ്ഥാപിക്കാൻ തീരുമാനിച്ചത്. കോളജിൽ അനുവദിച്ച അഞ്ചു കോഴ്സുകളിൽ മൂന്നെണ്ണം പുത്തൻ തലമുറ കോഴ്സുകളാണെന്ന് മന്ത്രി എടുത്തുപറഞ്ഞു. ബി എസ് സി സൈക്കോളജി ആൻഡ് ന്യൂറോസയൻസ്, ബി എസ് സി ജിയോ ഇൻഫർമാറ്റിക്സ് ആൻഡ് റിമോട്ട് സെൻസിങ്, ബി കോം ഫിനാൻസ് വിത്ത്‌ ഫോറൻസിക് അക്കൗണ്ടിങ് എന്നിവയാണിവ. ബി എ മലയാളം, ബി എ ഇംഗ്ലീഷ് എന്നിവയാണ് മറ്റ് രണ്ട് കോഴ്സുകൾ.

കോളജിൽ 7 സ്ഥിരം അധ്യാപകരുടേത് ഉൾപ്പെടെ പുതിയ തസ്തികകൾ അനുവദിച്ചെന്ന് പറഞ്ഞ മന്ത്രി കോളജ് കെട്ടിടത്തിന്റെ രൂപരേഖ എച്ച്എംഎൽ ലൈഫ്കെയർ തയാറാക്കിയതായി അറിയിച്ചു. 102 വിദ്യാർത്ഥികൾ കോളജിൽ ഇതിനകം പ്രവേശനം നേടിക്കഴിഞ്ഞു.വയനാട് ജില്ലയെ സാമൂഹ്യപരമായി ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ആദിവാസി വിഭാഗം ഉൾപ്പെടെ ഒട്ടേറെ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇനിയും എത്തേണ്ടതായുണ്ട്. ഈ ലക്ഷ്യം മുൻ നിർത്തിയുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി വയനാട്ടിൽ 8 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചെന്ന് മന്ത്രി ഡോ. ബിന്ദു ചൂണ്ടിക്കാട്ടി.

ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ബഹുദൂരം മുന്നോട്ടു പോയി. ഇതിനനുസൃതമായി അക്കാദമിക മികവ് ലക്ഷ്യമിട്ട് ചരിത്രത്തിലാദ്യമായി കരിക്കുലം പരിഷ്ക്കരണം വിജയകരമായി നടപ്പാക്കി. നാല് വർഷ ബിരുദ കോഴ്സുകൾ യഥാർഥ്യമാക്കി. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്താൻ അസാപ്പ് മുഖേന 150ഓളം നൈപുണി പോഷണ കോഴ്സുകൾ നടത്തിവരുന്നു.

സമൂഹത്തിന് പ്രയോജനം ചെയ്യുന്ന പുത്തൻ ആശയവുമായി വരുന്ന വിദ്യാർത്ഥിക്ക് ഗവേഷണ പിന്തുണയുമായി 5 മുതൽ 25 ലക്ഷം രൂപ വരെ സർക്കാർ നൽകുന്നു. വിദ്യാർത്ഥികൾ കെ-ഡിസ്ക്കിൽ രജിസ്റ്റർ ചെയ്തു, നൈപുണി പരീക്ഷക്ക് വിധേയമായശേഷം തങ്ങളുടെ നൈപുണി മേഖല തിരിച്ചറിഞ്ഞു, അത് മെച്ചപ്പെടുത്തി തൊഴിൽ മേഖലയ്ക്ക് അനുയോജ്യരായി മാറണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി പറഞ്ഞു.മുണ്ടക്കൈ-ചൂരൽമല ദുരന്തവേളയിൽ മാനന്തവാടി ഗവ. കോളജിലെ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ചെയ്ത സേവനത്തെ മന്ത്രി അഭിനന്ദിച്ചു.പട്ടികജാതി - പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു അദ്ധ്യക്ഷനായി.മോഡൽ ഡിഗ്രി കോളജ് സ്പെഷ്യൽ ഓഫീസർ പി സുധീർ കുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി വി ബാലകൃഷ്ണൻ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുധി രാധാകൃഷ്ണൻ, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബ്രാൻ അഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ വിജയൻ, വാർഡ് മെമ്പർ ലിസി ജോണി, കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗം കെ ടി ചന്ദ്രമോഹൻ, പിടിഎ വൈസ് പ്രസിഡന്റ് കെ ടി വിനു, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.കോളജ് വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. സുനിൽ ജോൺ ജെ സ്വാഗതവും മാനന്തവാടി ഗവ. കോളജ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ സലാം കെ നന്ദിയും പറഞ്ഞു.
 

Trending :
facebook twitter