തിരുവനന്തപുരം: കിടപ്പുരോഗികൾക്കും ഗുരുതരരോഗം ബാധിച്ചവർക്കും സൗജന്യ പാലിയേറ്റീവ് കെയർ സേവനവുമായി സംസ്ഥാന സർക്കാർ. സാന്ത്വന ചികിത്സ പൗരന്റെ അവകാശമാക്കാൻ ലക്ഷ്യമിട്ട് ‘സാർവത്രിക പാലിയേറ്റീവ് കെയർ’ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി പാലിയേറ്റീവ് പ്രവർത്തനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കി ‘കേരള കെയർ’ എന്നപേരിൽ പ്രത്യേക ഗ്രിഡ് സ്ഥാപിക്കും.
ഇതോടെ, പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും രജിസ്‌ട്രേഷൻ നിർബന്ധമാവും. തദ്ദേശ-ആരോഗ്യവകുപ്പുകൾ ചേർന്നുള്ള പദ്ധതി ഉടൻ നടപ്പാക്കുമെന്ന് അധികൃതർ ‘പറഞ്ഞു.
സംസ്ഥാനത്ത് ഒന്നരലക്ഷത്തോളം കിടപ്പുരോഗികളുണ്ടെന്നാണ് കണക്ക്. വിദഗ്ധശുശ്രൂഷ ആവശ്യമുള്ള ഗുരുതരരോഗം ബാധിച്ചവരെയുംകൂട്ടിയാൽ പരിചരണം ആവശ്യമുള്ളവർ ആറുലക്ഷത്തോളം വരും. ഇവർക്കെല്ലാം വീടുകൾ കേന്ദ്രീകരിച്ചുള്ള പരിചരണവും ആരോഗ്യസേവനവും ഉറപ്പാക്കാനാണ് പ്രവർത്തനം.
രോഗികൾ, പഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെയും കോർപ്പറേഷനിലെയും സെക്രട്ടറിമാർ, ജില്ലാ ജോ.ഡയറക്ടർ, പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർ, സന്നദ്ധസംഘടനകൾ, വൊളന്റിയർമാർ എന്നിവർ ഗ്രിഡിൽ രജിസ്റ്റർചെയ്യും. വാർഡ്‌മുതൽ സംസ്ഥാനതലംവരെ പാലിയേറ്റീവ് കെയർ പ്രവർത്തനം ഏകോപിപ്പിക്കും. രജിസ്‌ട്രേഷൻ നടപടികൾ അന്തിമഘട്ടത്തിലാണെന്ന് അധികൃതർ വ്യക്തമാക്കി.
സന്നദ്ധസേവകർക്കുപുറമേ, പ്രത്യേകപരിശീലനം നേടിയ നഴ്‌സുമാരുടെയും ഡോക്ടർമാരുടെയും സേവനം ലഭ്യമാക്കും. മരുന്നും പരിചരണസാമഗ്രികളും ഫിസിയോതെറാപ്പി സൗകര്യവും ഇതോടൊപ്പം ഒരുക്കും.
ആശപ്രവർത്തകരെയും പദ്ധതിയുമായി സഹകരിപ്പിക്കും.
വിളിപ്പുറത്ത് സൗജന്യപരിചരണം
* രോഗികളുടെ രജിസ്‌ട്രേഷനും മതിയായ പരിചരണവും
* സന്നദ്ധപ്രവർത്തകർക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും രജിസ്‌ട്രേഷനും പരിശീലനവും
* പാലിയേറ്റീവ് കെയർ സേവനം രോഗിക്ക് തിരഞ്ഞെടുക്കാം
* പ്രവർത്തനം വിലയിരുത്താൻ വാർഡ്‌മുതൽ സംസ്ഥാനതലംവരെ ഡാഷ്‌ബോർഡ്