വിയ്യൂർ സെൻട്രൽ ജയിലിനു സമീപത്തുനിന്നും ബാലമുരുകൻ എന്ന കുപ്രസിദ്ധ കുറ്റവാളി രക്ഷപ്പെട്ട സംഭവത്തിൽ തമിഴ്നാട് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. ബാലമുരുകനെ കൈവിലങ്ങ് ഇല്ലാതെ കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ആലത്തൂരിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങുന്നതിന്‍റെ ദൃശ്യങ്ങളാണിത്. കൈവിലങ്ങില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കുന്ന ബാലമുരുകനെ വീഡിയോയിൽ കാണാം. ഇതോടെ തമിഴ്നാട് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിൽ ദുരൂഹതയേറുകയാണ്.
അതേസമയം, ബാലമുരുകനായുള്ള തിരച്ചിൽ സംസ്ഥാന പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ സംസ്ഥാനത്തെ മറ്റു പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി. പ്രതി ജില്ല വിട്ട് പോകാനുള്ള സാധ്യതയും പൊലീസ് കാണുന്നുണ്ട്. റെയിൽവേ സ്റ്റേഷനുകളിൽ അടക്കം പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇയാൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും.
തമിഴ്നാട്ടിൽ നിന്നും 3 പൊലീസുകാരാണ് പ്രതിയെയും കൊണ്ട് കേരളത്തിലേക്ക് എത്തിയത്. ഈ മൂന്ന് പൊലീസുകാരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതുവരെ തമിഴ്നാട് പൊലീസിനോട് കേരളത്തിൽ തന്നെ തുടരാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. തിങ്കളാഴ്ച രാത്രി 10.30 ഓടെ ആണ് 53 കേസുകളിൽ പ്രതിയായ ബാലമുരുകൻ രക്ഷപ്പെട്ടത്.