തൃശൂർ: ലാലൂരിൽ മധ്യവയസ്‌കനെ മർദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ലാലൂരിൽ വർഷങ്ങളായി താമസിച്ചിരുന്നതും ഇപ്പോൾ അരിമ്പൂർ കൈപ്പിള്ളിയിൽ താമസിക്കുന്ന പടിഞ്ഞറേപുരയക്കൽ വീട്ടിൽ ഉണ്ണിക്കൃഷ്ണന്റെ മകൻ സുരേഷ് (51) ആണ് മരിച്ചത്. ലാലൂർ ശ്മശാനത്തിന് സമീപത്തുള്ള പഴയ കാവൽ പുരയിലാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. പെയിന്റ് പണിക്കും ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കുന്ന പണിക്ക് പോകുന്ന ആളാണ് സുരേഷ്. . ലാലൂർ ശ്മശാനത്തിലെ ക്ലോക്ക് റൂമിലാണ് സുരേഷ് പലപ്പോഴും താമസിച്ചിരുന്നത്.
കഴിഞ്ഞ ദിവസം സുരേഷും സുഹൃത്തും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം മദ്യലഹരിയിൽ തർക്കമുണ്ടായി അടിപിടിയിൽ കലശിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കാരണം വ്യക്തമാകു. സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ രണ്ട് പേരെ തൃശൂർ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. ലാലൂരിൽ ജനിച്ചുവളർന്ന സുരേഷ് അരിമ്പൂർ കൈപ്പിള്ളിയിൽ താമസമാക്കിയെങ്കിലും ഏറിയ സമയവും ഇയാൾ ലാലൂരിലാണ് താമസം. ലാലൂർ ശ്മശാനത്തിനുവേണ്ടി വർഷങ്ങൾക്കു മുമ്പ് നിർമിച്ച കെട്ടിടത്തിൽ സുഹൃത്തുക്കളോടൊപ്പം താമസവും സമയം കളയുകയുമാണ് പതിവ്.
പ്രതികളുടെ പിതാവുമായി മരണപ്പെട്ട സുരേഷ് മദ്യപിക്കുകയും ചീട്ടുകളിക്കുകയും തുടർന്ന് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് സുരേഷ് പ്രതികളുടെ പിതാവിനെ മർദിച്ചു. മർദനമേറ്റ ആൾ പിന്നീട് ഇവിടെ നിന്നും പോവുകയും ചെയ്തു. ലാലൂരിലെ ഒരു സുഹൃത്തിന്റെ കുട്ടിയുടെ ജന്മദിന ആഘോഷങ്ങൾക്ക് എത്തിയ പ്രതികൾ അച്ഛന് മർദനമേറ്റ വിവരം അറിയുകയായിരുന്നു. തുടർന്ന് സഹോദരങ്ങൾ ക്വാർട്ടേഴ്‌സിന്റെ വരാന്തയിൽ കിടക്കുകയായിരുന്ന സുരേഷിനെ മർദിച്ചുവെന്നാണ് വിവരം.
രാവിലെ സുരേഷിൻറെ സുഹൃത്തുക്കൾ വന്നു നോക്കിയപ്പോഴാണ് രക്തം വാർന്ന് മരിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്. വിവരം അറിഞ്ഞ് ഫോറൻസിക് വിഭാഗം വിരലടയാള വിദഗ്ധർ, തൃശൂർ എ.സി.പി, വെസ്റ്റ് എസ്.എച്ച്.ഒ. എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുവേണ്ടി തൃശൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റുകയും പോസ്റ്റുമോർട്ടത്തിനുശേഷം മൃതശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അവിവാഹിതനാണ് മരിച്ച സുരേഷ്. വത്സലയാണ് അമ്മ. സഹോദരങ്ങൾ: സുജീഷ്, സുനിത.